കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് ; കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

01:58 PM Sep 08, 2025 | AVANI MV


കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞു കൊണ്ടു 2017 മുതൽ പ്രവാസികളിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികൾക്കും നാട്ടിൽ പ്രവാസലോകം മതിയാക്കി തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ്റെ മറവിലാണ് നൂറിലേറെപ്പേർ വഞ്ചനയ്ക്കിരയായത്.

ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോ. സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ് ലിംഗ് അസോ. സംസ്ഥാന പ്രസിഡൻ്റുമായ നിസാമുദ്ദീൻ മൂരിയൻ്റ കത്തിനെതിരെയാണ് ഗുരുതര ആരോപണമുയർത്തിയിരിക്കുന്നത് കണ്ണൂർ സിറ്റിയിലെ. തയ്യിയിലെ റൈസ് മിൽ സ്റ്റോപ്പിൽ താമസിക്കുന്ന നിസാമുദ്ദീനും ഭാര്യയും സുഹൃത്തും കൂടിയാണ് ലാഭവിഹിതം വാഗ്ദ്ധാനം ചെയ്തു പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ നിജാമി ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഫീസ് സമുച്ചയമാണെന്ന പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയിലൂടെ ക്യാംപയിൻ നടത്തി ഈ സംരഭത്തിലേക്ക് മൂന്ന് കോടിയിലധികം രൂപ നൽകിയിരിക്കുകയാണ്. 

പള്ളിക്കുന്നിലെ ഗാർമെൻ്റ്സ് വ്യവസായം നിർത്തിയതിനു ശേഷം ചെറുവത്തൂരിൽ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം നിഫ് കോയെന്ന പേരിൽ തുടങ്ങുകയും അന്നത്തെ വ്യവസായ മന്ത്രി ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. നഷ്ടത്തിൻ്റെ കണക്ക് പറഞ്ഞു അതു അടച്ചിടുകയും ചെയ്തു. പിന്നീട് തളിപറമ്പ് നാടുകാണിയിലുള്ള കിൻഫ്രയിൽ നിഫ് കോയെന്ന പേരിൽ മറ്റൊരു സ്ഥാപനം തുടങ്ങുകയും ഉത്പാദനം തുടരുകയും ചെയ്തു അതിലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. ഇതിലേക്ക് സ്വീകരിച്ച നിക്ഷേപ തുക പലതും കമ്പിനിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. നിക്ഷേപകർക്ക് ഇതുവരെ ലാഭവിഹിതം നൽകിയിട്ടില്ല. 

ഇതുകൂടാതെ ഓഡിറ്റ് റിപ്പോർട്ടിലും വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജി.സി സി രാജ്യങ്ങളിൽ നിന്നും നിസാമുദ്ദീൻ വ്യാപകമായ പണപ്പിരിവാണ് നടത്തിയത്. മലപ്പുറത്തെ വ്യക്തിയിൽ നിന്നും 40 ലക്ഷം തട്ടിയെടുത്തത് സഹോദരിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതും ഉമ്മയ്ക്ക് ഹജ്ജിന് പോകാൻ വേണ്ടിയുള്ളതുമാണ് വൻ സാമ്പത്തിക കുറ്റകൃത്യം നടത്തിയ നിസാമുദ്ദീനെതിരെ പൊലി സിൽ പരാതി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നിക്ഷേപകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എൻ. അബ്ദുൾ നാസർ, എം.എം ഉമ്മർ കുട്ടി, ടി.കെ. അബ്ദുൽ ലത്തീഫ്, സി. വി മുഹമ്മദലി, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.