നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവർ, നോമ്പ് നോൽക്കുന്നവർ; ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത്’; കാസർകോട് നഗരസഭയിൽ മതം പറഞ്ഞ് വോട്ടഭ്യർത്ഥനാപ്രസംഗവുമായി മുസ്ലീം ലീഗ് നേതാവ്

07:10 AM Dec 02, 2025 | Desk Kerala

കാസർകോട്: മതം പറഞ്ഞ് വോട്ട് തേടി മുസ്ലിം ലീഗ് നേതാവ്. കാസർഗോഡ് നഗരസഭയിലാണ് മുസ്ലിം ലീഗ് നേതാവ് അഷ്‌റഫ്‌ എടനീർ മതം പറഞ്ഞ് വോട്ട് തേടിയത്. ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു മുസ്ലിം ലീഗ് നേതാവിന്റെ വിവാദമായവോട്ട് തേടൽ.

നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവരാണ് എന്നും നോമ്പ് നോൽക്കുന്നവരാണ് എന്നും ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. പതിനാറാം വാർഡ് തുരുത്തിയിലെ ലീഗ് സ്ഥാനാർത്ഥി ഷാഹിനയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അഭ്യർത്ഥന.

സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മതപരമായ കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് അഷ്‌റഫ്‌ എടനീർ പറഞ്ഞു. “അഞ്ചു നേരം നിസ്കരിക്കുന്നവരെയും നോമ്പ് നോക്കുന്ന ആളുകളാണ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ഇസ്ലാമികമായ എല്ലാ ചിഹ്നങ്ങളെയും മുറുകെ പിടിച്ചുകൊണ്ടാണ് തീരുമാനമെടുക്കുന്നതെന്നും ലീഗ് നേതാവ് വോട്ടഭ്യർത്ഥിച്ചു പ്രസംഗിക്കുന്നതിനിടെ പറഞ്ഞു.