കൊല്‍ക്കത്ത ബലാത്സംഗക്കേസ്: മുഖ്യപ്രതി നേരത്തെയും സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മുന്‍ സുഹൃത്ത്

08:07 AM Jun 30, 2025 | Suchithra Sivadas

നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്ത് (ടിഎംസിപി) നേതാവുമായ മോണോജിത് മിശ്രയ്ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കോളേജിലെ മുന്‍ സഹപാഠിയും സുഹൃത്തുമായ ടൈറ്റസ് മന്ന ആരോപിച്ചു. പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്ക്കെതിരെ കേസെടുത്തിരുന്നെന്നും സ്വാധീനം ഉപയോഗിച്ച് അതില്‍നിന്നെല്ലാം ഒഴിവായി വരികയായിരുന്നെന്നും ടൈറ്റസ് പറഞ്ഞു.

'സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ 2012 കാലത്ത് ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്. അന്ന് അടുത്ത സുഹൃത്തുക്കളായിരുന്നു. 2013-ഓടെ ആ ബന്ധം വഷളായി. 2013-ല്‍ ഒരു കാറ്ററിംഗ് തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും അവരുടെ വിരല്‍ മുറിക്കുകയും ചെയ്തതിന് മോണോജിത്തിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. അതിനുശേഷം മോണോജിത് കുറച്ചുനാള്‍ ക്യാംപസില്‍ വന്നിരുന്നില്ല. സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമായ്ച്ച് കളഞ്ഞ അവന്‍ 2016-ല്‍ കോളേജില്‍ തിരിച്ചെത്തി. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാണിച്ച് ടിഎംസിപി അവനെ തിരികെ സംഘടനയിലേക്ക് സ്വീകരിച്ചില്ല. അതിന് ഒരുകൂട്ടം ഗുണ്ടകളുമായി ക്യാംപസിലെത്തി മോണോജിത് യൂണിയന്‍ അംഗങ്ങളെ ആക്രമിച്ചിരുന്നു.'- ടൈറ്റസ് മന്ന പറഞ്ഞു. കോളേജില്‍ നിരവധി സ്ത്രീകളോട് പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്നും ഭയം മൂലം അവരൊന്നും അത് പുറത്തുപറഞ്ഞില്ലെന്നും ടൈറ്റസ് ആരോപിച്ചു.