കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായ മകം കലം വരവ് തിങ്കളാഴ്ച നടക്കും. മുഴക്കുന്ന് നല്ലൂരിൽ നിന്നും കൊട്ടിയൂരിലേക്ക് കുലാല സ്ഥാനികർ നടത്തുന്ന കലമെഴുന്നള്ളത്ത് തിങ്കളാഴ്ച സന്ധ്യക്ക് കൊട്ടിയൂരിലെത്തും. പിന്നെ നിഗൂഢ പൂജകളാണ് നടക്കുക.
തിങ്കളാഴ്ച ഉച്ചശീവേലിക്കു മുമ്പ് വരെ മാത്രമെ സ്ത്രീകൾക്ക് ദർശനം നടത്താൻ അനുമതി ഉണ്ടായിരിക്കൂ. ഉച്ചശീവേലിക്കുശേഷം അലങ്കാരവാദ്യങ്ങളും ആനകളും സന്നിധാനത്തു നിന്നു മടങ്ങും. ഞായറാഴ്ച കൊട്ടിയൂരിൽ വൻ ഭക്തജനതിരക്കും ഗതാഗത കുരുക്കും ആണ് അനുഭവപ്പെട്ടത്.
കർണാടകയിൽ നിന്നുള്ള ഭക്തജനങ്ങളാണ് ഞായറാഴ്ച ഏറ്റവും കൂടുതലായി എത്തിയത്. പുലർച്ചെ മുതൽ പ്രസാദം വാങ്ങാനുള്ള കിഴക്കെ നടയിൽ ക്യൂ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയിലെ ക്യൂ നടുക്കുനി വരെനീണ്ടു. ഇക്കരെ കൊട്ടിയൂർ,മന്ദംചേരി,നീണ്ടുനോക്കി,പാമ്പറപ്പാൻ, ചുങ്കക്കുന്ന് അമ്പായത്തോട് വരെ വാഹന കുരുക്കും അനുഭവപ്പെട്ടു.
മണിക്കൂറോളമാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടത്. ജൂലൈ 4 ന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.