
കോട്ടയം: മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവിൽ 217 പോയിന്റുമായി കണ്ണൂർ ജില്ല അരങ്ങ് സംസ്ഥാന കലോത്സവത്തിൽ ചാമ്പ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കൾ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകൾ നേടി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും ജോസ് കെ.മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. സ്ത്രീകളുടെ കലാവാസനകൾ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം.പി കലോത്സവ നഗരിയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഹരിതകർമ സേനയെ പ്രതേ്യകം അഭിനന്ദിച്ചു.
സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഫ്രാൻസിസ് കെ .ജോർജ് എം.പി പങ്കെടുത്തു. സ്ത്രീജീവിതത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തിൽ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകൾക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള പുരസ്കാര വിതരണം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ നിർവഹിച്ചു. കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സിഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കലക്കൂട്ടം2കെ25' റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ ഏഷ്യൻ ഈവന്റ്സ്, ട്രഎന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലാവ്ലി ജോർജ് എന്നിവർ നൽകി.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സൈനമ്മ ഷാജു, എന്നിവർ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു നന്ദി പറഞ്ഞു.