ജയ്പൂർ: രാജസ്ഥാനിൽ പൈപ്പ്ലൈൻ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് നാല് പേർ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം നടന്നത്. ജംഗി കാ നാഗ്ല ഗ്രാമത്തിന് സമീപം പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച 10 അടി ആഴമുള്ള കിടങ്ങ് തൊഴിലാളികൾ നികത്തുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞു വീണത്. ആദ്യം പന്ത്രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഇവരുടെ നിലവിളി കേട്ട് മറ്റ് തൊഴിലാളികളും പ്രോജക്ട് ജീവനക്കാരും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എത്തിയെങ്കിലും മണ്ണിന്റെ ആഴവും ഭാരവും ഉടനടിയുള്ള ശ്രമങ്ങൾ ബുദ്ധിമുട്ടാക്കി.
ഉടൻ തന്നെ ഇവർ അപകട വിവരം പോലീസ് ദുരന്തനിവാരണ സേനയെ അറിയിച്ചു. അപകട വിവരം ലഭിച്ചയുടൻ ജില്ലാ ഭരണകൂടവും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കുന്നതിനും രക്ഷാപ്രവർത്തകർ യന്ത്രങ്ങൾ ഉപയോഗിച്ചു. കുടുങ്ങി കിടന്നവരിൽ ആറ് തൊഴിലാളികളെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. എന്നാൽ അതിൽ രണ്ടുപേർ മരിച്ചു. മറ്റ് രണ്ട് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്, അഞ്ച് പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.