സെക്‌സ് റാക്കറ്റിനായി പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ചയാൾ ഒഡീഷയിൽനിന്ന് പിടിയിൽ

12:10 PM May 13, 2025 |


കോഴിക്കോട്: സെക്‌സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച .അസം സ്വദേശിയായ ഫര്‍ഹാന്‍ അലി (26) എന്നയാളെ ഒഡീഷയിലെ ഭദ്രകലില്‍ നിന്നാണ് പിടികൂടിയത്.


പ്രതിയെ പോലീസ് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയില്‍പ്പെടുത്തി എന്നായിരുന്നു പരാതി.ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.കൂടുതല്‍ പെണ്‍കുട്ടികള്‍ ലോഡ്ജില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ ഫര്‍ഹാന്‍ അലി മൂന്നുമാസം മുന്‍പാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം.

കേന്ദ്രത്തില്‍നിന്ന് അതിസാഹസികമായിരക്ഷപ്പെട്ട പെണ്‍കുട്ടി ഈ മാസം ആദ്യത്തിലാണ് പോലീസ് സ്‌റ്റേഷനില്‍ അഭയംതേടിയത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവര്‍ അധികൃതരോടുപറഞ്ഞിരുന്നു.. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവാറ്. പെണ്‍കുട്ടി സ്റ്റേഷനിലെത്തുന്നതിന്റെ ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്‍പാകെയെത്തിച്ചു. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുംചെയ്തിരുന്നു.