+

പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ നിയമസഭ നൽകുന്നത് വലിയ സന്ദേശം : മന്ത്രി എം ബി രാജേഷ്

നിയമസഭാ സമൂച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നിയമസഭ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

നിയമസഭാ സമൂച്ചയ പരിസരത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നിയമസഭ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ എതിർപ്പുകൾ ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ പത്തോളം സ്ഥാപനങ്ങളിൽ മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാത്തത്. കേരളത്തിലെ ജനാധിപത്യത്തിന്റെ ആസ്ഥാനമായ നിയമസഭാ ക്യാംപസിനുള്ളിൽ തന്നെ പാഴ്വസ്തു സംഭരണ കേന്ദ്രം ആരംഭിച്ചത് അത്തരം എതിർപ്പുകൾക്കുള്ള മറുപടിയാണ്. നിയമസഭാ ക്യാമ്പസിൽ നിർമ്മിച്ച പാഴ്വസ്തു സംഭരണ കേന്ദ്രത്തിന്റെ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനിയാണ് പാഴ്വസ്തു സംഭരണ കേന്ദ്രം നിർമ്മിച്ചത്. നിയമസഭാ സമൂച്ചയത്തിലെ വിവിധ ഓഫിസുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ 550 ചതുരശ്ര അടി വിസ്തീർണമുള്ള എം സി എഫ് കേന്ദ്രത്തിൽ സംഭരിക്കും.

സർക്കാർ സമുച്ചയങ്ങളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയും സംസ്‌കരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 49 കോടി രൂപയും റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ചിരുന്നു. ആകെ 38 സംഭരണ കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചതിൽ സ്ഥലം ലഭ്യമായ 32 സർക്കാർ സമുച്ചയങ്ങളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങൾ നിർമ്മിച്ചുകഴിഞ്ഞു. നിലവിൽ സ്ഥലം ലഭ്യമായ ഏഴ് ജില്ലകളിൽ, പത്തനംതിട്ട, കാസർഗോഡ്, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ എന്നിവർ സന്നിഹിതരായി.

Trending :
facebook twitter