എറണാകുളം : കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകുമെന്നും കുടുംബശ്രീ ഹോംഷോപ്പുകൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സംറ കൺവെൻഷൻ സെന്റ്റിൽ കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്പിക്കേഷൻ, ഓണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 15 വർഷം മുമ്പ് ഹോം ഷോപ്പ് പദ്ധതി ആരംഭിച്ചത്. അത് വിജയമായിരുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്. ഉപഭോക്താക്കൾക്ക് കുടുംബശ്രീ സംരംഭകർ ഉണ്ടാക്കുന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാകുന്നതിൽ ഹോം ഷോപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംരംഭകർക്ക് വരുമാനം ഉണ്ടാകുന്നതിലും പ്രാദേശികമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്നതിലും ഹോം ഷോപ്പ് തുല്യ പങ്ക് വഹിക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് കുടുംബശ്രീ അംഗങ്ങളായ ഹോം ഷോപ്പ് ഉടമകൾ മുഖേന വീടുകളിൽ നേരിട്ട് എത്തിച്ചു വിപണനം നടത്തുന്ന രീതിയാണ് ഹോം ഷോപ്പ് അഥവാ കമ്മ്യൂണിറ്റി മാർക്കറ്റിംങ് നെറ്റ്‌വർക്ക്.
കഴിഞ്ഞ സാമ്പത്തിക വർഷം 19.5 കോടിയുടെ വിറ്റ് വരവാണ് ഹോം ഷോപ്പ് ഉടമകൾക്ക് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇതിന്റെ മികച്ച മാതൃകകൾ. മറ്റു ജില്ലകളിലും കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കണം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന വിവിധ ഹോംഷോപ്പുകൾ വഴി നേടിയ വരുമാനം 3.42 കോടി രൂപയാണ്. നിലവിൽ 51 മാനേജ്മെൻ്റ് ടീമിന് കീഴിൽ 7000 -ൽ അധികം ഹോം ഷോപ്പ് ഉടമകളും 1000-ൽ പരം സംരംഭകരും പദ്ധതിയുടെ ഭാഗമാണ്.
2023--2024 സാമ്പത്തികവർഷം ബജറ്റിൽ പ്രഖ്യാപിച്ച കെ-ലിഫ്റ്റ് പദ്ധതി വഴി മൂന്നുലക്ഷം ഉപജീവന പദ്ധതികൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 3,06,000 പദ്ധതികളാണ് കുടുംബശ്രീ മുഖേന ആരംഭിച്ചത്.
ഹോംഷോപ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും പുതുതായി രൂപകൽപന ചെയ്ത പോക്കറ്റ് മാർട്ട് ആപ്ളിക്കേഷനുമായി ഓൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതും കുടുംബശ്രീയുടെ ഉൽപന്ന വിപണന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ഓണ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്ന വിധം ഇതുവരെയില്ലാത്തെ പുതിയ ഇടപെടലാണ് കുടുംബശ്രീ നടത്തുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ ഉൽപന്നങ്ങളുടെ അയ്യായിരം ഓണം ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്യും. പ്രിയപ്പെട്ടവർക്ക് ഓണത്തിന് സമ്മാനമായി ഗിഫ്റ്റ് ഹാമ്പറുകൾ നൽകാം. 799 രൂപയാണ് വില. ഒമ്പത് ഉൽപ്പന്നങ്ങൾ ഉണ്ടാകും. ഓണസദ്യയ്ക്ക് ആവശ്യമായതെല്ലാം ഒരു ഗിഫ്റ്റ് ഹാമ്പറിൽ ഉണ്ടാകും. ഇതുകൂടാതെ സി.ഡി.എസ് തലത്തിൽ അമ്പതിനായിരം ഗിഫ്റ്റ് ഹാമ്പറുകൾ കൂടി വിപണനം ചെയ്യും.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ തൃശൂരിൽ സംസ്ഥാനതല ഓണം വിപണന മേള സംഘടിപ്പിക്കും. കൂടാതെ 13 ജില്ലകളിലായി 23 ജില്ലാതല ഓണം വിപണന മേളകളും സി.ഡി.എസ്തലത്തിൽ രണ്ടായിരത്തിലേറെ വിപണന മേളകളും സംഘടിപ്പിക്കും.
ഓണ വിപണി ലക്ഷ്യമിട്ട് പച്ചക്കറി, പൂക്കൃഷി ഉൾപ്പെടെ 25000 ഏക്കറിൽ കുടുംബശ്രീ ആരംഭിച്ചുകഴിഞ്ഞു. പോക്കറ്റ് മാർട്ട് വഴി ഓൺലൈനായി ഇവ ലഭ്യമാവുകയും ചെയ്യും. കൂടാതെ വാട്സ്ആപ്പ് വഴിയും ഓർഡർ എടുക്കുന്നതാണ്. ഇത്തരത്തിൽ വിപണനത്തിന്റെ എല്ലാ സാധ്യതകളും കുടുംബശ്രീ കണ്ടെത്തുകയാണ്.
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വിധി വാക്യങ്ങളെ, തലയിലെഴുത്തിനെ തിരുത്തിക്കുറിച്ച മഹാപ്രസ്ഥാനത്തിന്റെ പേരാണ് കുടുംബശ്രീ. കുടുംബശ്രീ പഴയ കുടുംബശ്രീ അല്ല. ഹൈടെക് കുടുംബശ്രീയായി മാറിക്കൊണ്ടിരിക്കുകയാണ്. 27 കൊല്ലം മുമ്പ് കുടുംബശ്രീ ആരംഭിച്ചിടത്തല്ല ഇന്ന് എത്തിനിൽക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളും അറിവുകളും ഉപയോഗിക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനും കുടുംബശ്രീക്ക് കഴിയുന്നുണ്ട്.
27 വർഷം മുമ്പ് കുടുംബശ്രീ ആരംഭിച്ചത് ദരിദ്ര നിർമ്മാർജ്ജന മിഷൻ ആയാണ്. ആ ലക്ഷ്യം കുടുംബശ്രീ നിറവേറ്റി കഴിഞ്ഞു. അടുത്തത് വരുമാന വർദ്ധനവാണ്. സർക്കാരിൻ്റെ ലക്ഷ്യം കേരളത്തെ മദ്യ വരുമാന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുകയാണ്. സ്ത്രീകളെ വീട്ടിൽനിന്ന് പുറത്തിറക്കുക, അവരുടെ അധ്വാനത്തിന് വരുമാനം ഉറപ്പാക്കുക എന്താണ് കുടുംബശ്രീ വരുത്തിയ വിപ്ലവം. അത് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
48 ലക്ഷം വനിതകളാണ് നിലവിൽ കുടുംബശ്രീയിൽ ഉള്ളത്. ഈ വർഷം 50 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനൊപ്പം വേദനാധിഷ്ഠിത തൊഴിൽ മേഖലയിലേക്ക് കുടുംബശ്രീ മാറുകയാണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്റെ കണക്കുനോക്കിയ 20% ആണ്. ഇത് 50% ആയി ഉയർത്തിയാൽ കേരളത്തിൻ്റെ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റം വരും. സർക്കാരിൻറെ ലക്ഷ്യം തൊഴിൽ പങ്കാളിത്തം 20ൽ നിന്ന് 50ലേക്ക് ഉയർത്തുക എന്നതാണ്.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മൂന്നുലക്ഷം തൊഴിൽ അവസരങ്ങൾ സ്ത്രീകൾക്ക് ഉണ്ടാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പലപ്പോഴും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ ലഭിക്കാത്ത സാഹചര്യമുണ്ട്. തൊഴിൽദാതാവിന്റെ ആവശ്യമനുസരിച്ചുള്ള തൊഴിൽ നൈപുണ്യം സ്ത്രീകൾക്ക് കുടുംബശ്രീ വഴി ഉറപ്പാക്കും.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യം. അതിനായി ഊർജിതമായ പ്രവർത്തനങ്ങൾ ജില്ലകളിൽ നടക്കുകയാണ്. കുടുംബശ്രീ രാജ്യത്തിന് തന്നെ മാതൃകയാണ്. കാൽ നൂറ്റാണ്ടു കൊണ്ട് അത്ഭുതകരമായ മാറ്റങ്ങൾ കൈവരിച്ച കുടുംബശ്രീയിൽ ഇനിയും മാറ്റങ്ങൾ തുടരണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സ്ഥലം മാറി പോകുന്ന എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന് കുടുംബശ്രീയുടെ ഉപഹാരവും ഓണം ഗിഫ്റ്റ് ഹാമ്പറും മന്ത്രി സമ്മാനിച്ചു. പോക്കറ്റ്മാർട്ട് ആപ്ളിക്കേഷന്റെ പോസ്റ്റർ പ്രകാശനവും ഓണം ഗിഫ്റ്റ് ഹാമ്പറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അവയുടെ ഏറ്റവും വലിയ നേട്ടമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ഹോംഷോപ്പ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകളും സംരംഭകർക്കും ഹോംഷോപ്പ് ഓണർമാർക്കും മെച്ചപ്പെട്ട വരുമാനലഭ്യതയും ഉറപ്പു വരുത്താനും ഹോംഷോപ്പ് സംഗമം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എൻ എസ്.കെ ഉമേഷ്, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സണും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി എം റെജീന, പ്രോഗ്രാം ഓഫീസർ എസ് ശ്രീകാന്ത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ എം ഡി സന്തോഷ്, അമ്പിളി തങ്കപ്പൻ, കെ ആർ രജിത, കെ സി അനുമോൾ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, കളമശേരി ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ സുജാത വേലായുധൻ, മികച്ച സംരംഭകരായ രോഹിണി സതീഷ്, ഗ്രേസി ജോർജ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഹോംഷോപ്പ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഹോംഷോപ്പ് ഓണർമാർ വിജയാനുഭവങ്ങൾ അവതരിപ്പിച്ചു. "ഡിജിറ്റൽ മാർക്കറ്റിങ്ങ്-കാഴ്ചപ്പാടുകളും നൈപുണ്യവും വിപണി വിജയത്തിന്' എന്ന വിഷയത്തിൽ ജീവൻ ഉത്തമൻ ക്ലാസ് നയിച്ചു.