
മലയാള സിനിമയുടെ നൂറാം വാർഷികത്തിന് മൂന്ന് വർഷം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ചലച്ചിത്രനയം രൂപീകരിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവയ്പാണെന്ന്സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. കേരള ഫിലിം പോളിസി കോൺക്ലേവിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മലയാള സിനിമയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ ഒരു പുരോഗമനപരമായ ചലച്ചിത്ര നയം രൂപീകരിക്കും. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിപുലമായ കൂടിയാലോചനകൾക്ക് ശേഷം കരട് ചലച്ചിത്രനയത്തിൽ ദേഭഗതികൾ ആവശ്യമെങ്കിൽ വരുത്തും. ഇതിനുള്ള പ്രാരംഭ നടപടികൾ 2023 ജൂണിൽത്തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സംവിധായകനായിരുന്ന ഷാജി എൻ. കരുൺ ചെയർമാനായ കമ്മിറ്റി, 75-ലധികം സംഘടനകളുമായും 500-ൽ പരം വ്യക്തികളുമായും ഒരു വർഷം നീണ്ട ചർച്ചകൾ നടത്തിയിരുന്നു. മലയാള സിനിമയുടെ വികസനത്തിനായി പ്രവർത്തിച്ച ഷാജി എൻ. കരുണിനെ നന്ദിയോടെ മന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ചലച്ചിത്രനയം രൂപീകരിക്കാൻ ഇത്രയും വിപുലമായ ജനാധിപത്യ വേദി ഒരുക്കുന്നത്. സിനിമയിലെ ലിംഗസമത്വം, സ്ത്രീ സുരക്ഷ, ക്ഷേമപ്രവർത്തനങ്ങൾ, വ്യാജ പതിപ്പുകൾക്കെതിരായ നടപടികൾ, സാങ്കേതികവിദ്യ, ഫിലിം ടൂറിസം തുടങ്ങിയ 10 പ്രധാന വിഷയങ്ങളും മൂന്ന് ഉപവിഷയങ്ങളും ഈ കോൺക്ലേവിൽ ചർച്ച ചെയ്യും.
കോൺക്ലേവിലെ ചർച്ചകളിൽ പങ്കെടുക്കാൻ ഹൻസൽ മേത്ത, സയ്യിദ് അഖ്തർ മിർസ, സുധീർ മിശ്ര, വെട്രിമാരൻ, റസൂൽ പൂക്കുട്ടി, സുഹാസിനി മണിരത്‌നം, രേവതി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ എത്തിയിട്ടുണ്ട്. ജർമ്മനി, യു.കെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നു. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമാപന സമ്മേളനത്തിൽ സംബന്ധിക്കും.
കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് പോലെ രണ്ടു വർഷത്തിലൊരിക്കൽ കേരള ഫിലിം മാർട്ട് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. സിനിമ ഉൾപ്പെടെയുള്ള കലകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വിനോദവ്യവസായ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കോൺക്ലേവിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് ചലച്ചിത്ര നയം അടുത്ത മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിക്കും. ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ചലച്ചിത്ര നയമുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.