വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വേണ്ടിയാണ് റീലുകളിടുന്നത് ,ദേശീയപാത പൊളിഞ്ഞതിൽ ബിജെപിയും യുഡിഎഫും രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നത് : മുഹമ്മദ് റിയാസ്

10:35 AM May 23, 2025 |


തിരുവനന്തപുരം: കേരള സർക്കാരിന്റെ റോൾ ജനം മനസിലാക്കിയിട്ടുണ്ടെന്നും ദേശീയപാത വികസനത്തിലെ കേരളത്തിന്റെ റോൾ തന്‌റെ റീലുകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.സംസ്ഥാനത്തെ ദേശീയപാത മണ്ണിടിച്ചിലിൽ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 

യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണിത്. പദ്ധതിയ്ക്കായി 5560 കോടി രൂപ സംസ്ഥാന സർക്കാർ മുടക്കി.  ദേശീയപാത പൊളിഞ്ഞതിൽ ബിജെപിയും യുഡിഎഫും രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. 

വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വേണ്ടിയാണ് താൻ റീലുകളിടുന്നതെന്നും അത് അവസാനിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർമാണത്തിലുള്ള ദേശീയപാത 66ൽ പലയിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചിരുന്നു. 

നിലപാട് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞിരുന്നു. സ്വന്തം ( യുഡിഎഫ് ) ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനം.

ഈ പദ്ധതിയെ തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ ഈ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.