'എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ല, കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ ഭയമോ?'; യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പവന്‍ ഖേര

07:46 AM Oct 14, 2025 | Suchithra Sivadas

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. യുവാവിന്റെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് എന്താണ് കുട്ടികളോട് കാണിക്കുന്നതെന്നാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും കോട്ടയത്തെ യുവാവിന്റെ വിഷയം മാത്രമല്ല നിരവധി കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു.

'എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ല. കേരള സര്‍ക്കാര്‍ ആര്‍എസ്എസിനെ ഭയപ്പെടുന്നുണ്ടോ? പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. എന്തുകൊണ്ട് എല്ലാത്തിലും പ്രതികരിക്കുന്ന മോഹന്‍ ഭഗവത് മൗനം പാലിക്കുന്നു' പവന്‍ ഖേര ചോദിച്ചു.

കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ പോയ പൊലീസാണ്. ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്‍എസ്എസും വിഷയത്തില്‍ മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.