+

ഒഡിഷയിൽ റെക്കോർഡ് ചൂട്

ഒഡിഷയിൽ റെക്കോർഡ് ചൂട്

ജാർസുഗുഡ: ഒഡിഷയിൽ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തി. 1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉയർന്ന താപനിലയാണിത്. താപനില ഉയർന്ന സാഹചര്യത്തിൽ ഒഡിഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ മുതൽ വേനൽക്കാല അവധി പ്രഖ്യാപിച്ചു.

 ഒഡിഷയിൽ 15ഓളം സ്ഥലങ്ങളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും അടുത്തെത്തിയത്. ജാർസുഗുഡയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 46.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഏപ്രിൽ 22ന് ജാർസുഗുഡയിൽ രേഖപ്പെടുത്തിയത്. താപനില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അംഗനവാടികൾ, ശിശുവാടികൾ, പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് വേനലവധി പ്രഖ്യാപിച്ചത്.

വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ 22 മുതൽ ഏപ്രിൽ 26വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡോ. മനോരമാ മൊഹന്തി ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഇതിന് ശേഷവും താപനിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കി. രാത്രിയിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സർക്കാർ വിശദമാക്കി.

facebook twitter