കോളിവുഡിൽ അടുത്ത കാലത്തായി സെൻസേഷണലായ താരമാണ് പ്രദീപ് രംഗനാഥൻ.കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രദീപ്.
ഡ്രാഗണിന്റെ സംവിധായകൻ അശ്വത് മാരിമുത്തുവിന്റെ ആദ്യ ചിത്രമായ ഓ മൈ കടവുളയിൽ തനിക്ക് ഒരു ക്യാരക്ടർ റോൾ ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയുന്നുള്ളുവെന്ന് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് പ്രദീപ്. ഡ്രാഗണിന്റെ നൂറാം ദിനം ആഘോഷവേളയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
'അശ്വത് ഓ മൈ കടവുളെ എഴുതുമ്പോൾ എന്നെ ഒരു ക്യാരക്ടർ റോൾ ചെയ്യാൻ വിളിച്ചു. ഞാൻ അപ്പോൾ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയ്യുന്നുള്ളുവെന്ന് പറഞ്ഞു. പിന്നീട് ഞാൻ ലവ് ടുഡേ ചെയ്യുകയും അത് വലിയ വിജയമായി മാറുകയും ചെയ്തു. അതിന് ശേഷം അശ്വതുമായി ഡ്രാഗണിൽ ഒന്നിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞിരുന്നു സിനിമ വിജയിക്കുമെന്നും നൂറ് ദിവസം ഓടുമെന്നും. ഇപ്പോൾ അതെല്ലാം നടന്നു,' പ്രദീപ് പറഞ്ഞു.
ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമ കൂടിയാണ് ഡ്രാഗൺ. തമിഴ് സിനിമയിൽ കാര്യമായ ഹിറ്റുകൾ ഒന്നും ഉണ്ടാകാതിരുന്ന സമയത്താണ് ഡ്രാഗൺ തിയേറ്ററിൽ എത്തുന്നതും ഹിറ്റ് അടിക്കുന്നതും.
ബോക്‌സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്.