തലയും കൈകാലുകളുമില്ലാതെ മൃതദേഹം; അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി

10:57 AM Aug 25, 2025 | Kavya Ramachandran

ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഭർത്താവ് . ഹൈദരാബാദിന് സമീപം ബാലാജി ഹിൽസിൽ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് പോലീസ് പിടികൂടിയത്. അഞ്ചുമാസം ഗർഭിണിയായ ഭാര്യ സ്വാതി(21)യെയാണ് മഹേന്ദർ അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതിൽ ചിലഭാഗങ്ങൾ നദിയിൽ ഉപേക്ഷിക്കുകയുംചെയ്തു. വീട്ടിൽനടത്തിയ പരിശോധനയിൽ യുവതിയുടെ തലയും കൈകാലുകളുമില്ലാത്ത ഉടൽ മാത്രമാണ് കണ്ടെടുക്കാനായതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടോടെയാണ് മഹേന്ദർ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നഗരത്തിൽ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്നയാളാണ് പ്രതി. ശനിയാഴ്ച വൈകീട്ട് നാലരയോടെ ഇയാൾ വീട്ടിൽവെച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി. തലയും കൈകാലുകളും ഉൾപ്പെടെ വെട്ടിമാറ്റി. തുടർന്ന് തലയും കൈകാലുകളും വീട്ടിൽനിന്ന് കൊണ്ടുപോയി നദിയിൽ ഉപേക്ഷിച്ചു.

ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന് മഹേന്ദർ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. സംശയം തോന്നിയ സഹോദരി, നഗരത്തിലുള്ള മറ്റൊരുബന്ധുവിനെ വിവരമറിയിക്കുകയും ഇയാൾ മഹേന്ദറിനെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയുംചെയ്തു. എന്നാൽ, പോലീസിനോടും ഭാര്യയെ കാണാനില്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാൾ ആവർത്തിച്ചത്. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചതോടെ അവശേഷിച്ചിരുന്ന മൃതദേഹഭാഗം കണ്ടെടുക്കുകയായിരുന്നു.

ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾക്കായി നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെടുക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽനിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം സ്വാതിയുടേതാണെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസംമാറ്റിയത്. അതേസമയം, മഹേന്ദർ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ പിതാവ് ആരോപിച്ചു. താനും മരുമകനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് മരുമകൻ മകളോട് സംസാരിക്കുന്നത് പോലും നിർത്തി. പക്ഷേ, മകളോട് കാര്യങ്ങൾ തിരക്കുമ്പോൾ എല്ലാം നല്ലരീതിയിൽ പോകുന്നുവെന്നും കുഴപ്പമില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, അവൻ മകളെ ഉപദ്രവിക്കുകയായിരുന്നു. തന്റെ മകൾ അനുഭവിച്ചതുപോലെ പ്രതിയായ മരുമകനും അനുഭവിക്കണമെന്നും സ്വാതിയുടെ പിതാവ് പറഞ്ഞു.