രാഷ്ട്രപതി സന്നിധാനത്തെത്തി; അയ്യപ്പനെ ദര്‍ശിച്ചു

12:18 PM Oct 22, 2025 | Renjini kannur

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടു നിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്

പത്ത് മിനിറ്റോളം രാഷ്‌ട്രപതി സോപാനത്തിൽ ചെലവഴിക്കുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. സന്നിധാനത്ത് പ്രത്യേകം തയാറാക്കിയ ഓഫിസ് കോംപ്ലക്സിൽ രണ്ടു മണിക്കൂർ തങ്ങിയ ശേഷമായിരിക്കും മടങ്ങുക. ഈ ഓഫിസ് കോംപ്ലക്സ് പൂർണമായും സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.

രാവിലെ ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നുപോയി.പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടർ ഇറങ്ങിയത്.

Trending :

 നേരത്തെ നിലയ്‌ക്കലില്‍ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം മാറ്റി പ്രമാടത്തേക്ക് ആക്കിയത്. ഇന്ന് രാവിലെയായിരുന്നു പ്രമാടത്ത് ഹെലികോപ്ടർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.