+

തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ രാജസ്ഥാൻ

തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ രാജസ്ഥാൻ

ജയ്പൂർ: തെരുവ് നായ് വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകൾ രാജസ്ഥാൻ ആരംഭിച്ചു. 2023ലെ എബിസി റൂൾ കർശനമായി നടപ്പാക്കണമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ, കൗൺസിലുകൾ, മുൻസിപ്പാലിറ്റികൾ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിർദേശം നൽകി.

പുത‍ിയ നടപടി പ്രകാരം എല്ലാ വാർഡിലും ലൊക്കാലിറ്റികളും തെരുവ് നായകൾക്ക് വേണ്ടിയുള്ള ഫീഡിങ് പോയിൻറുകൾ ഒരുക്കും. ഇവയുടെ മേൽ നോട്ടം റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കും മറ്റു സംഘടനകൾക്കുമായിരിക്കും.

പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിൻറുകളിൽ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാൻ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങൾ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ൻ പറഞ്ഞു.

എല്ലാ മുൻസിപ്പൽ ബോഡികളും ഇതു സംബന്ധിച്ച റിപ്പോർട്ട് മുപ്പത് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്. നായകളുടെ വന്ധ്യംകരണം, പേവിഷ വാക്സിൻ, തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്സിനും നൽകിയ ശേഷം അതേ സ്ഥലത്ത് തന്നെ തുറന്നു വിടും. സുതാര്യത ഉറപ്പു വരുത്തുന്നതിനായി എ.ബി.സി സെൻററുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും.

പരിശീലനം ലഭിച്ചവർക്ക് മാത്രമാണ് നായ്ക്കളെ പിടികൂടാൻ അനുമതി ഉള്ളത്. അതുപോലെ 6 മാസത്തിൽ താഴെയുള്ളവയെ വന്ധ്യംകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നടപടിക്രമങ്ങളുടെ മേൽ നോട്ടത്തിന് മൃഗ സംരക്ഷണ പ്രവർത്തകരെയും എൻ.ജി.ഒ അംഗങ്ങളെയും ഏൽപ്പിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണ് മൃഗ സംരക്ഷണ വകുപ്പ് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്.

facebook twitter