കൊല്ലത്ത് കിണറ്റില്‍ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി അപകടം; രണ്ട് മരണം

11:27 AM Sep 14, 2025 | Kavya Ramachandran

കൊല്ലം : കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലേക്ക് കയറ്റി രക്ഷിക്കുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കല്ലുവാതുക്കൽ സ്വദേശി വിഷ്ണു, ഹരിലാൽ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടാകുന്നത്. ആദ്യം കിണറ്റില്‍ അകപ്പെട്ട യുവാവിനെ എടുത്ത് കയറില്‍ പിടിച്ചുകൊണ്ട് മുകളിലേക്ക് കയറുന്നതിനിടെയാണ് കയർ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ , കോട്ടയം കൂരാലി സ്വദേശി കണ്ടത്തിന്‍ കരയില്‍ ജി. സാബു, കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. അഞ്ചംഗ സംഘമാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് സംഘം മീനച്ചിലാറ്റിലെ കടവില്‍ എത്തിയത്. മുരിക്കും പുഴക്ക് സമീപം തൈങ്ങന്നൂര്‍ കടവില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കാല്‍ വഴുതി കയ്യത്തില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ടാമത്തെ ആളും അപകടത്തില്‍ പെടുകയായിരുന്നു. ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പം ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചപ്പോഴേക്കും യുവാക്കള്‍ക്ക് മരണം സംഭവിച്ചിരുന്നു.