മഹാരാഷ്ട്രയിൽ ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ച മൂന്ന് പേർ പിടിയിൽ

02:00 PM Oct 20, 2025 | Kavya Ramachandran

ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 22 വയസുകാരനായ യുവാവിനെയാണ് ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് തട്ടിപ്പിനിരയാക്കിയത്. നവ്ഘർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.


ഗ്രിൻഡർ ആപ്പ് വഴിയാണ് പരാതിക്കാരൻ രാഹുൽ എന്ന പ്രതിയെ കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ചാറ്റ് ചെയ്ത ശേഷം, മുളുണ്ട് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് കാണാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അടുത്തുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള വിജനമായ, തകർന്ന കെട്ടിടത്തിലേക്ക് ഇയാളെ കൊണ്ടുപോയി. ആ സമയം, നാലുപേർ പെട്ടെന്ന് കെട്ടിടത്തിലേക്ക് കയറി വരികയും യുവാവിന് നേരെ കയർക്കാൻ തുടങ്ങുകയുമായിരുന്നു. അവർ അയാളെ നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അവർ വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറിയില്ലെങ്കിൽ വീഡിയോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

സമ്മർദത്തെത്തുടർന്ന് യുവാവ് തന്റെ സ്വർണ്ണ മാല, മൊബൈൽ ഫോൺ, റിസ്റ്റ് വാച്ച്, കൈയിലുണ്ടായിരുന്ന പണം എന്നിവ അവർക്ക് നൽകി. ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് പിന്നീട് നവ്ഘർ പോലീസിനെ സമീപിച്ച് പരാതി നൽകി.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 310, 115, 351, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മറ്റ് പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.