+

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി എന്‍ വാസു

സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എന്‍ വാസുവിന് എസ്ഐടി നോട്ടീസ് നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു. എസ്ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച് വാസു മറുപടി നല്‍കിയത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എന്‍ വാസുവിന് എസ്ഐടി നോട്ടീസ് നല്‍കിയത്.

ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി ആലോചിക്കുന്നത്. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇതില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എസ്‌ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്‌ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. 

facebook twitter