തിമിർത്തു പെയ്യുന്ന മഴയും,പ്രകൃത്യാരാധനയും, വൈവിധ്യമാർന്ന അനുഷ്ഠാനങ്ങളുമായി നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ദർശന പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തരാണ് ദിനംപ്രതി എത്തുന്നത് . വൈശാഖ മഹോത്സവ സമയത്ത് മാത്രം ഭക്തർക്ക് ദർശനം ലഭിക്കുന്ന കൊട്ടിയൂരിലെ ആചാരങ്ങളും ആരാധന രീതികളും വ്യത്യസ്തമാണ് . ക്ഷേത്രം സന്ദർശിക്കുന്നതിനു മുൻപും ശേഷവും ഭക്തർ പാലിക്കേണ്ട ചിട്ടവട്ടങ്ങളും സന്ദർശന ക്രമങ്ങളും കേരള ഓൺലൈൻ ന്യൂസിനോട് പങ്കുവെയ്ക്കുകയാണ്കോഴിക്കോട്ടിരി തന്ത്രി കുടുംബത്തിലെ ഇളം തലമുറക്കാരനായ തന്ത്രി സദ്യോജാതൻ നമ്പൂതിരിപ്പാട്.
ഒരു മഹായാഗം നടത്തുമ്പോള്‍ എന്തെല്ലാം ഒരുക്കങ്ങളാണോ നടത്തുക അതൊക്കെയാണ് കൊട്ടിയൂരിൽ ഉത്സവകാലത്തും അനുവര്‍ത്തിക്കുന്നത്. നാനാജാതിക്കാരുടെ പങ്കാളിത്തം, അവര്‍ക്കെല്ലാം ഓരോ ചുമതലകള്‍, വ്യത്യസ്ത സ്ഥാനപ്പേരുകള്‍, പ്രത്യേകം കൈയ്യാലകള്‍ എന്നിവ കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയാണ്. ഉത്സവകാലത്ത് മാത്രമേ അക്കരെ ദേവസ്ഥാനത്തേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളു. തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ലാതെ ഹിന്ദുവിഭാഗത്തിലെ എല്ലാവിഭാഗം ആളുകളും ചേര്‍ന്ന് നൂറ്റാണ്ടുകളായി നടത്തിവരുന്ന ഇതുപോലൊരു ഉത്സവം മറ്റെവിടെയുമില്ല.
മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ലാത്ത അക്കരെ കൊട്ടിയൂരിൽ പ്രകൃതി തന്നെയാണ് ഈശ്വര സാന്നിധ്യം. തോടുകൾ കടന്ന് കയറുന്ന രീതിയിലാണ് ഭക്തർ യാഗശാലയിൽ പ്രവേശിക്കുക. പുഴപോലും പ്രദക്ഷിണം ചെയ്യുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ സ്വയംഭൂവായ പരമശിവനേയും പാര്‍വ്വതിയേയും വലംവച്ച് വാവലിപ്പുഴയൊഴുകുന്നു. കുളിരണിയുന്ന സഹ്യനില്‍ തഴുകിയൊഴുകിയെത്തുന്ന ജലകണങ്ങളില്‍ പാദം സ്പര്‍ശിച്ച് പരമശിവനെ ദര്‍ശിക്കുമ്പോള്‍ ഏതൊരു ഭക്തനും സായൂജ്യമടയും.
കൊട്ടിയൂരിൽ സംപ്രദായികമായി വാമപ്രദക്ഷിണം ആണ് അനുസരിക്കുന്നത് .ഇത് മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന ദക്ഷിണപ്രദക്ഷിണത്തോട് വ്യത്യസ്തമാണ്. ശ്രീചക്ര മദ്ധ്യത്തെ സൂചിപ്പിക്കുന്ന മണിത്തറയും അതിനരികിലെ അമ്മാറക്കല്‍ തറയും ചുറ്റും ഉയര്‍ന്നുനില്‍ക്കുന്ന ഓലയും ഓടയും മാത്രം ഉപയോഗിച്ചുണ്ടാക്കിയ താല്‍ക്കാലിക പര്‍ണ്ണശാലകളും പഴമയുടെ പെരുമ വിളിച്ചോതുന്നു.
ഇവിടെ പെരുമാള്‍ ശിവനാണെങ്കിലും ഭക്തര്‍ വൈഷ്ണവ നാമങ്ങളുരുവിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗോവിന്ദ നാമസങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമാകുന്ന ഓരോ നിമിഷവും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.ഇവിടത്തെ പൂജകളും ആചാരങ്ങളും പാരമ്പര്യങ്ങളുെമെല്ലാം പരമ്പരാഗത രീതിയിലാണ്.
കാലമെത്ര കഴിഞ്ഞാലും തലമുറകളെ കോര്‍ത്തിണക്കുന്ന കണ്ണികളായി ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ വര്‍ത്തിക്കുന്നുവെന്നതാണ് കൊട്ടിയൂരിനെ വേറിട്ട് നിര്‍ത്തുന്നത്.പെരുമാളുടെ മുന്നിൽ പതിനാലാം വയസ്സിൽ സദ്യോജാതൻ നമ്പൂതിരിപ്പാട് തന്ത്രിപൂജ നാളിൽ തന്ത്രി പൂജ ചെയ്തിട്ടുണ്ട് .വൈശാഖോത്സവം നടക്കുന്ന കൊട്ടിയൂരിൽ താന്ത്രിക കർമ്മങ്ങൾ അനുവർത്തിച്ചു വരുന്നത് രണ്ട് തന്ത്രി കുടുംബാംഗങ്ങളാണ് അതിൽ പ്രഥമ സ്ഥാനികരായ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പൗത്രനാണ് സദ്യോജാതൻ നമ്പൂതിരിപ്പാട് .