സൗദിയില്‍ അനധികൃത പ്രവാസികള്‍ക്കെതിരെ നടപടി, ഒരാഴ്ചയ്ക്കിടെ 23,094 പേര്‍ അറസ്റ്റില്‍

02:07 PM Oct 20, 2025 | Suchithra Sivadas

രാജ്യത്തെ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒമ്പത് മുതല്‍ 15 വരെയുള്ള കാലയളവിലാണ് ഈ അറസ്റ്റുകള്‍ നടന്നത്.
അറസ്റ്റിലായവരില്‍ 13,604 പേര്‍ താമസനിയമം ലംഘിച്ചവരും, 4,816 പേര്‍ അതിര്‍ത്തി സുരക്ഷാനിയമം ലംഘിച്ചവരും, 4,674 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. ആകെ 22,989 നിയമലംഘകരെ യാത്രാ രേഖകള്‍ക്കായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്യുകയും, 3,568 പേരെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാനായി റഫര്‍ ചെയ്യുകയും 13,725 പേരെ നാടുകടത്തുകയും ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരില്‍ 2,061 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 43 ശതമാനം യെമന്‍ പൗരന്മാരും, 56 ശതമാനം എത്യോപ്യന്‍ പൗരന്മാരും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 27 പേരെ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കവെ അറസ്റ്റ് ചെയ്തു.