+

ഷഹബാസ് കൊലപാതകം: കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്തേക്കും; മുതിര്‍ന്നവരുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ്

നഞ്ചക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കൂടുതല്‍ സൈബര്‍ തെളിവുകള്‍ തേടി പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ കൈമാറിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാറ്റുകളെ കുറിച്ചും അഡ്മിന്‍മാരെ കുറിച്ചും പൊലീസ് വിശദമായ വിവരങ്ങള്‍ തേടും.

ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്ത് പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.


അതേസമയം നഞ്ചക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കും. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുടെ വീട്ടില്‍ നിന്ന് നഞ്ചക് കണ്ടെത്തിയെങ്കിലും ഷഹബാസിന്റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്ത ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസില്‍ കുറ്റപത്രം നല്‍കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

Trending :
facebook twitter