തിരുവനന്തപുരം:ആശുപത്രി മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ കഴിഞ്ഞ മൂന്നാം തീയതി നടന്ന സംഭവം ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, ലേ സെക്രട്ടറി, എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്.10 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർതൃഗൃഹത്തില്‍ മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.ഇതിനിടെയാണ്, ആശുപത്രിയില്‍ കാന്റീൻ നടത്തുന്നയാള്‍ക്കും ബന്ധുക്കള്‍ക്കുമായി സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് ആരോടും അനുമതി വാങ്ങാതെ ഫ്രീസർ തുറന്ന് മൃതദേഹം കാണിച്ചുകൊടുത്തത്.
മോർച്ചറിയുടെ താക്കോല്‍ സൂക്ഷിക്കേണ്ടത് നഴ്സിങ് സ്റ്റാഫ് ആണ്. ഇവർ അറിയാതെയാണ് സുരേഷ്കുമാർ താക്കോല്‍ എടുത്തുകൊണ്ടുപോയി മോർച്ചറി തുറന്നതെന്നാണ് വിവരം.സംഭവത്തില്‍ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.