+

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ല ; ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികരണവുമായി ഹമാസ്

ഹമാസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ടെലിഗ്രാമില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്.

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു.

ഹമാസ് യുദ്ധം നിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകള്‍ ഗാസയുടെ തെരുവിലിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. 'ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരര്‍' എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകള്‍ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ടെലിഗ്രാമില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്.

ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധമാണ് നടന്നതെന്നും നൂറുകണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ തെരുവിലിറങ്ങിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഹമാസ് അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Trending :
facebook twitter