+

മതേതരത്വത്തിന്റെ ഒറ്റുകാരന്‍ ; പി കെ നവാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ

പി കെ നവാസിനെ ഈ നാടിന്റെ ചരിത്രം അടയാളപ്പെടുത്തുക മതേതരത്വത്തിന്റെ ഒറ്റുകാരന്‍ എന്നാകുമെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എംഎസ്എഫിനെയും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെയും കടന്നാക്രമിച്ച് എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏര്‍പ്പാടിനെ വര്‍ഗീയത എന്നല്ലാതെ 'കഹോ നാ പ്യാര്‍ ഹെ' എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ആര്‍ഷോ ചോദിച്ചു. ഇല്ല എന്നിടത്താണ് തീക്കളിക്ക് നേതൃത്വം കൊടുക്കുന്ന നവാസിനെ'ഹൃത്വിക് റോഷന്‍' എന്ന് വിളിക്കാതെ തികഞ്ഞ വര്‍ഗീയവാദി എന്ന് എസ്എഫ്ഐ വിളിച്ചത്. പി കെ നവാസിനെ ഈ നാടിന്റെ ചരിത്രം അടയാളപ്പെടുത്തുക മതേതരത്വത്തിന്റെ ഒറ്റുകാരന്‍ എന്നാകുമെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും അടക്കം മതം പറഞ്ഞാണ് എംഎസ്എഫ് വോട്ട് ചോദിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു. സമുദായത്തിന്റെ കുട ചൂടി, മതം പറഞ്ഞ് കരഞ്ഞ്, വിശുദ്ധ ഗ്രന്ഥം തൊട്ട് ആണയിടീച്ചല്ലാതെ തിരഞ്ഞെടുപ്പിനെ എംഎസ്എഫ് നേരിടുന്നില്ലെന്നും ആര്‍ഷോ പറഞ്ഞു. ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ തലച്ചോറുകളെ ക്ലാസ്സ് മുറിയില്‍ കയറി ഇത്തരത്തില്‍ പറയാന്‍ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇന്നവര്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനമെന്നും ആര്‍ഷോ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നമ്മള്‍ ഒരേ സമുദായം അല്ലേ, അതോണ്ട് വോട്ട് നീ എംഎസ എഫിന് തന്നെ ചെയ്യണം'

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാവട്ടെ, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പാവട്ടെ എവിടെയും എംഎസ്എഫിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണിത്. സമുദായത്തിന്റെ കുട ചൂടി, മതം പറഞ്ഞ് കരഞ്ഞ്, വിശുദ്ധ ഗ്രന്ഥം തൊട്ട് ആണയിടീച്ചല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നില്ലവര്‍.
ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ തലച്ചോറുകളെ ക്ലാസ്സ് മുറിയില്‍ കയറി ഇത്തരത്തില്‍ പറയാന്‍ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇന്നവര്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനം.


ഈ പ്രവര്‍ത്തനത്തിന്റെ ട്രെയിനര്‍മാരോ എം എസ് എഫിന്റെ ചിറകിന്‍ കീഴില്‍ അവര്‍ സംരക്ഷിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും. അവയില്‍ നിരോധിക്കപ്പെട്ട പഴയ കാമ്പസ് ഫ്രണ്ടുകാരുണ്ട്, ജമായത്ത് ഇസ്ലാമിക്കാരുണ്ട്. രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏര്‍പ്പാടിനെ വര്‍ഗീയത എന്നല്ലാതെ 'കഹോ നാ പ്യാര്‍ ഹെ' എന്ന് വിളിക്കാന്‍ പറ്റുമോ? ഇല്ല എന്നിടത്താണ് നവാസേ ഈ തീക്കളിക്ക് നേതൃത്വം കൊടുക്കുന്ന താങ്കളെ 'ഹൃത്വിക് റോഷന്‍' എന്ന് വിളിക്കാതെ തികഞ്ഞ വര്‍ഗീയവാദി എന്ന് എസ്എഫ്ഐ വിളിച്ചത്.

ഇന്ന് സംഘപരിവാര്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍, ധ്രുവീകരണം നടത്താന്‍ സാധ്യമാകുന്ന പണിയാകെ എടുക്കുമ്പോള്‍ ആ പണി എളുപ്പമാക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ നവാസിലൂടെ എം എസ് എഫിനെ ഉപയോഗപ്പെടുത്തുന്നു. നവാസും അയാളുടെ എം എസ് എഫും വിധേയത്വത്തോടെ ആ പണി എടുത്തുകൊടുക്കുന്നു. നിങ്ങളുടെ ഈ അശ്ലീല ഏര്‍പ്പാടിനെ വിദ്യാര്‍ത്ഥി സമൂഹം തകര്‍ത്തെറിയും. അതിനുള്ള രാഷ്ട്രീയ കരുത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. എന്നാല്‍ നിങ്ങളീ നടത്തുന്ന തീക്കൊള്ളി കൊണ്ടുള്ള തല ചൊറിച്ചിലിന് ഈ നാടിന്റെ ചരിത്രം നിങ്ങളെ അടയാളപ്പെടുത്താന്‍ പോകുന്നത് മതേതരത്വത്തിന്റെ ഒറ്റുകാരന്‍ എന്ന നിലയ്ക്കായിരിക്കും തീര്‍ച്ച.


എസ്എഫ്ഐ ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനം നിങ്ങളെ എത്രമാത്രം പൊള്ളല്‍ ഏല്‍പ്പിച്ചു എന്നത് തുടര്‍ന്നുണ്ടായ നിങ്ങളുടെ പ്രതികരണങ്ങളിലത്രയും മുഴച്ച് നില്‍പ്പുണ്ടായിരുന്നു. 'വരേണ്യനായ അഗ്രഹാര പുത്രന്‍, ശരീരത്തില്‍ സംഘി പെറ്റു കിടക്കുന്നയാള്‍, ബ്രാഹ്‌മണിക്കല്‍ കമ്മ്യൂണിസ്റ്റ്...' ഇങ്ങനെ നീളുന്നു എസ്എഫ്ഐ സെക്രട്ടറിയെ കുറിച്ചുള്ള നവാസിന്റെ വാക്പ്രയോഗങ്ങള്‍.

രാഷ്ട്രീയ വിമര്‍ശനത്തിന് മറുപടി ഇല്ലാതെ വരുമ്പോള്‍ തിരിച്ച് പേര് നോക്കി സംഘി ചാപ്പയടിച്ചാല്‍ വാ പൂട്ടി മിണ്ടാതിരുന്നോളും എന്ന ക്ലാസും ലഭിച്ചത് മേല്‍പ്പറഞ്ഞ അതേ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ട്രെയിനര്‍മാരുടെ പക്കല്‍ നിന്നാവുമല്ലേ. പക്ഷെ നിങ്ങള്‍ക്ക് ആളും രാഷ്ട്രീയവും മാറി മിസ്റ്റര്‍.
നവാസിനും എംഎസ്എഫിനും പരിചിതമല്ലാത്ത ഒന്നുണ്ട്. ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ നിന്ന് സംഘപരിവാര്‍ ഭീകരതയെ പ്രതിരോധിക്കുക എന്നത്. അവരുടെ സര്‍വ്വ ആയുധങ്ങളുടെ മൂര്‍ച്ചയേയും കാമ്പുള്ള രാഷ്ട്രീയത്താല്‍ പരാജയപ്പെടുത്തുക എന്നത്. നാരങ്ങ വെള്ളം കലക്കും പോലുള്ള പണിയല്ലത്. ദേഹത്ത് മണ്ണ് പറ്റുന്ന, കാലില്‍ ചെളി കുഴയുന്ന പണിയാണത്. അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി സംഘപരിവാറിനെ പ്രതിരോധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. ആ പ്രതിരോധപ്രവര്‍ത്തനത്തിലെ ജ്വലിക്കുന്ന ഏടായൊരു ഗ്രാമമുണ്ട് വടക്കന്‍ കേരളത്തില്‍. പാനൂര്‍. പാനൂരിന്റെ ഹൃദയത്തിലൂടെ നടക്കുമ്പോള്‍ രണ്ട് ഡസന് മുകളില്‍ രക്തസാക്ഷി സ്തൂപങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. അതില്‍ മഹാഭൂരിപക്ഷം മനുഷ്യരുടെയും ജീവനെടുത്തത് സംഘപരിവാറായിരുന്നു. പാനൂര്‍ അങ്ങാടിയിലേക്കിറങ്ങുന്ന മനുഷ്യരുടെ മുതുക് ദണ്ഡയാല്‍ തല്ലി പൊളിക്കുന്ന ഇന്നലെകള്‍ ഉണ്ടായിരുന്നു. ഒരാക്രമണത്തിലും തളരാതെ, ഡസണ്‍ കണക്കിന് മനുഷ്യരുടെ ചെങ്കൊടി പൊതിഞ്ഞ ശരീരം കൈകളില്‍ ഏറ്റുവാങ്ങുമ്പോഴും പതറാതെയാ പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടി, പരിവാരത്തെ ചെറുത്ത് തോല്‍പ്പിച്ച മണ്ണാണത്. അതേ പാനൂരില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി, സംഘിനോട് ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാടി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ സ. പി എസ് സഞ്ജീവിന് ആര്‍എസ്എസ് ചാപ്പയടിക്കാന്‍ നവാസേ നിന്റെ ചിറകിന് കീഴിലെ കാമ്പസ് ഫ്രണ്ടുകാരന്റെ ചീഞ്ഞ തലച്ചോറിനാവില്ല. എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും നിയന്ത്രിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി മാറിയ നവാസേ, നീയും നിന്റെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് കൂട്ടുകൃഷിക്കാരും ആവുന്നത്ര കൂട്ട്. കൂട്ടിയാല്‍ കൂടുമോ എന്ന് നമുക്ക് നോക്കാം.


എംഎസ്എഫിനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തിയിരുന്നു. എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞിരുന്നു. കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. പട്ടിയെ പഠിച്ച് നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്. പി കെ നവാസ് എന്നാന്തരം വര്‍ഗീയവാദിയാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

facebook twitter