രാജ്യാന്തര വ്യാപാരത്തിൽ അമേരിക്കൻ ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്ക് ശ്രമിച്ചാൽ ഉൽപന്നങ്ങൾക്ക് അമേരിക്ക 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും മുന്നറിയിപ്പ് ആവർത്തിച്ച് ട്രംപ്.
ഡിസംബറിൽ തിരഞ്ഞെടുപ്പിൽ ജയിച്ചയുടൻ നടത്തിയ പ്രഖ്യാപനം ഇന്നലെയും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ബ്രിക്സ് കറൻസി നീക്കം നടത്തുന്ന രാജ്യങ്ങൾ ഇറക്കുമതിത്തീരുവയ്ക്ക് ‘ഹലോ’ പറയുക, അമേരിക്കൻ വിപണിയോടു ‘ഗുഡ്ബൈ’യും പറയുകയെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഡോളറിന് പകരം മറ്റൊരു കറൻസി സ്വീകരിക്കാൻ ആലോചനയില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യ ഇന്നലെ വ്യക്തമാക്കി. ഡിസംബറിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിഞ്ഞിരുന്നു.