കോഴിക്കോട്:വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. ഇന്നും പ്രതിഷേധ പരിപാടികളുണ്ടായേക്കും. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേറ്റു. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി.
കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്. ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് മന്ത്രിമാരോ ഭരണപക്ഷ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. തീകൊളളികൊണ്ട് ചൊറിയുന്ന സി.പി.എമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീം ലീഗും യു.ഡി.എഫും സജ്ജമാണെന്നും ഇനിയും ഷാഫിയെ അകാരണമായി തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.