ആലപ്പുഴ: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ടയാളിൽ നിന്നാണ് പ്രീത ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയത്.
കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായാണ് പരാതിക്കാരൻ വസ്തുവിന്റെ പഴയ സർവേ നമ്പർ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസറെ സമീപിച്ചത്. പി കെ പ്രീതയുടെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചത്. അപ്പോൾ തിരക്കാണെന്ന് പറഞ്ഞ് അടുത്ത ദിവസം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പിറ്റേന്ന് പരാതിക്കാരൻ വില്ലേജ് ഓഫീസറെ വിളിച്ചപ്പോൾ വസ്തുവിന്റെ വിവരം വാട്ട്‌സാപ്പിലൂടെ അയക്കാൻ പറയുകയും സർവേ നമ്പർ നൽകണമെങ്കിൽ ഫീസ് അടയ്ക്കണം, തുക വാട്ട്‌സാപ്പ് വഴി അറിയിക്കാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഗൂഗിൾ പേ നമ്പർ നൽകി അതിലേക്ക് ആയിരം രൂപ അയക്കാനാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്.
പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയോട് വിവരം പറയുകയും. വില്ലേജ് ഓഫീസർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിനു പിന്നാലെ രണ്ടുമണിയോടെ വില്ലേജ് ഓഫീസിന് സമീപമുളള പാർക്കിലെ ഗ്രൗണ്ടിൽ നിന്നും വിജിലൻസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പിന്നീട് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.