+

വാട്സാപ്പ് ട്രേഡ് തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടു

വാട്സാപ്പ് ഗ്രൂപ്പിലൂടെയുള്ള ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തട്ടിപ്പില്‍ മൂവാറ്റുപുഴ സ്വദേശിക്ക് 52.85 ലക്ഷം രൂപ നഷ്ടമായി . ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പില്‍ പെട്ടത്. ലിങ്കില്‍ കയറിയതോടെ ഒരു ഓണ്‍ലൈന്‍ ട്രേഡിങ് ഗ്രൂപ്പില്‍ അംഗമായി.

എറണാകുളം: വാട്സാപ്പ് ഗ്രൂപ്പിലൂടെയുള്ള ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തട്ടിപ്പില്‍ മൂവാറ്റുപുഴ സ്വദേശിക്ക് 52.85 ലക്ഷം രൂപ നഷ്ടമായി . ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പില്‍ പെട്ടത്. ലിങ്കില്‍ കയറിയതോടെ ഒരു ഓണ്‍ലൈന്‍ ട്രേഡിങ് ഗ്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് മേയ് 13 മുതല്‍ 31 വരെ നടത്തിയ 12 ട്രാന്‍സാക്ഷനിലൂടെ ഇത്രയും പണം തട്ടിപ്പുകാരുടെ പക്കലായി. വീണ്ടും 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയപ്പോഴാണ് ചതിയില്‍ പെട്ട കാര്യം നിക്ഷേപകന് മനസ്സിലാകുന്നത്.

പരിശോധനയില്‍ വ്യാജ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പരാതിയെത്തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സാമ്പത്തിക നിക്ഷേപ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന പ്രശസ്തനായ ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് വലിയ തട്ടിപ്പില്‍ ചെന്നുപെട്ടത്.

മണി ഫൈ ടാടാ ക്യാപ്പിറ്റല്‍ എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ചേര്‍ത്തത്. കമ്പോള സമയം കഴിഞ്ഞ് ഓഹരികള്‍ കൂട്ടത്തോടെ കുറഞ്ഞ നിരക്കില്‍ വാങ്ങി വിറ്റഴിക്കുന്ന (ബ്ലോക്ക് ട്രേഡിങ്) കമ്പനിയാണെന്നായിരുന്നു പരസ്യം. നിക്ഷേപ താത്പര്യമുണ്ടെന്നു കാണിച്ച് ക്ലിക്ക് ചെയ്തതോടെ അനുഷ്‌ക ദേ എന്ന പേരിലുള്ള സ്ത്രീയും തുടര്‍ന്ന് ജെയിന്‍ എന്ന് പരിചയപ്പെടുത്തിയ ആളും വിളിച്ചു.

ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാല്‍വാന്‍കറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ഡേറ്റ ടെക് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി.

മേയ് 13-ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികള്‍ വാങ്ങി വില്‍പ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു.

ഓഹരി കമ്പോളത്തിലുള്ള 3 ലക്ഷം പുതിയ ഓഹരികള്‍ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ 4 കോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്. ഇത് അടച്ചാലേ ബിസിനസ് പൂര്‍ത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതിനിടെയാണ് പരാതിക്കാരന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചത്. ഇനി പണം ഇല്ലെന്നും അടച്ച തുകയുടെ ലാഭം തന്നാല്‍ മതിയെന്നും അറിയിച്ചപ്പോള്‍ 40 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

facebook twitter