ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടി; സമാന കേസിൽ ദിവസങ്ങൾക്കകം വീണ്ടും സ്ത്രീ അറസ്റ്റിൽ

11:50 AM Aug 16, 2025 | Kavya Ramachandran


അടൂർ: ദിവസങ്ങൾക്ക് മുമ്പ് ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള വയോധികരായ ദമ്പതികളിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ സമാന കേസിൽ വീണ്ടും പിടിയിൽ. അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസീഭവനിൽ തുളസി (54)ആണ് വീണ്ടും അറസ്റ്റിലായത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച തുളസിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മായാദേവി അടൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.2025 ജനുവരിയിലാണ് മായാദേവി കബളിപ്പിക്കപ്പെട്ടത്. മായാദേവിയുടെ വീട്ടിലെത്തിയ തുളസി, തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി. തുടർന്ന് ഒരു പവന്‍റെ മാല, ആറ് ഗ്രാം വരുന്ന രണ്ട് സ്വർണ കമ്മൽ എന്നിവ മായാദേവിയിൽ നിന്നും കൈക്കലാക്കി തുളസി കടന്നുകളയുകയായിരുന്നു .

അടൂർ ഡി.വൈ.എസ്പി ജി. സന്തോഷ് കുമാർ, എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ നകുലരാജൻ, എസ്.സി.പി ഒ.ബി. മുജീബ്, ആർ. രാജഗോപാൽ, ആതിര വിജയ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.