ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ പാർലമെന്റ് ഗതാഗത സമിതി യോഗം ചേരും.
രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. കെ സി വേണുഗോപാലിൻറെ അധ്യക്ഷതയിൽ ചേരുന്ന പിഎസി യോഗത്തിലും എയർ ഇന്ത്യ അപകടം ചർച്ചയായിരുന്നു.
നാളെ സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയിൽ പാർലമെന്റ് ഗതാഗത കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി , വ്യോമസേന പ്രതിനിധി എന്നിവരെ കൂടാതെ എയർ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികളെയും യോഗത്തിൽ സമിതി വിളിപ്പിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നിർണായക യോഗം ചേരുന്നത്. അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ യോഗം വിശദീകരണം തേടും.