ഗാസ: അടിയന്തരമായി തന്നെ അതിഗുരുതര രോഗങ്ങളാൽ മരണത്തോട് മല്ലിടുന്ന 2500 കുട്ടികളെ ഗാസയിൽനിന്ന് പുറത്തെത്തിക്കണമെന്ന് യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഗാസക്ക് പുറത്തുവന്നാൽ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേൽ ആക്രമണത്തിനിടെ ഗാസയിലെ സേവനം ചെയ്ത നാല് അമേരിക്കൻ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സമൂഹ മാധ്യമത്തിലാണ് ഗുട്ടെറസ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ ഗുരുതര രോഗികളായ പല കുട്ടികളും ചികിത്സ കിട്ടാതെ ഗാസയിൽ മരിക്കുകയാണെന്ന് കാലിഫോർണിയയിലെ ട്രോമ സർജൻ ഫിറോസ് സിദ്വ പറഞ്ഞു. ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഏപ്രിൽ എട്ടുവരെ ഫിറോസ് ഗാസയിൽ സേവനമനുഷ്ഠിച്ചിരുന്നു. ചില കുട്ടികൾ ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന അവസ്ഥയാണ്. ഭൂരിഭാഗം കുട്ടികൾക്കും ആവശ്യമായ നിസ്സാരമായ ചികിത്സ പോലും ഗാസയിൽ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.