തിരുവനന്തപുരം: നിർമിത ബുദ്ധി, റോബോട്ടിക്സ്, ഫാക്ട് ചെക്കിങ് എന്നിവക്കു പിന്നാലെ ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് സാങ്കതികവിദ്യകളും കുട്ടികൾക്ക് പഠിക്കാൻ കേരളം അവസരമൊരുക്കുന്നു.സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയ എ.വി.ജി.സി - എക്സ്.ആർ (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി കൈറ്റ് തയാറാക്കിയ ഐ.സി.ടി പാഠപുസ്തകങ്ങളിലാണ് എ.വി.ജി.സി ഉള്ളടക്കം പഠിക്കാൻ അവസരം നൽകുന്നത്. രാജ്യത്താദ്യമായാണ് മുഴുവൻ കുട്ടികൾക്കുമായി ഇത്തരമൊരു അവസരം ഒരുക്കുന്നത്.
മൂന്നാം ക്ലാസിലെ ‘പാട്ടുപെട്ടി’ എന്ന അധ്യായത്തിൽ സംഗീത സ്വരങ്ങൾ കേട്ട് ട്രയൽ ആൻഡ് എറർ രീതിയിൽ അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാനാകും. നാലാം ക്ലാസിൽ ‘പിയാനോ വായിക്കാം’, ‘ഉത്സവമേളം’ അധ്യായങ്ങളിലൂടെ വിദ്യാർഥികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താം. ‘കളിപ്പെട്ടി’യിൽ എജുടെയിൻമെന്റ് രീതിയിൽ ഗെയിം കളിക്കും പോലെയാണ് പഠിക്കുന്നത്.
ഒമ്നിടെക്സ്, ജികോംപ്രിസ്, മ്യൂസ്കോർ, ഒഡാസിറ്റി എന്നീ സ്വതന്ത്ര സോഫ്റ്റ്വെയറുകൾക്ക് പുറമെ കൈറ്റ് തയാറാക്കിയ ‘താളം’ സോഫ്റ്റ്വെയറും ഇതിനായി ഉപയോഗിക്കുന്നു. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഒരു ആനിമേഷൻ സിനിമക്ക് പശ്ചാത്തല സംഗീതം നൽകി ഡിജിറ്റൽ സംഗീതത്തിന്റെ സാധ്യതകൾ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷനായ എൽ.എം.എം.എസ് സോഫ്റ്റ്വെയറിലൂടെ പ്രയോഗിക്കാനവസരം ലഭിക്കും. അപ്പർ പ്രൈമറി തലത്തിൽ ആനിമേഷൻ സാങ്കേതികവിദ്യ പ്രാഥമികമായി പരിചയപ്പെടുകയും പത്താം ക്ലാസിലെത്തുന്നതോടെ ആനിമേഷൻ ഉള്ളടക്ക നിർമാണത്തിന് അവസരം നൽകുകയും ചെയ്യുന്ന വിധത്തിലാണ് ഐ.സി.ടി പാഠപുസ്തകങ്ങൾ. ആറാം ക്ലാസിൽ ‘വരക്കാം ചലിപ്പിക്കാ’മിലൂടെ ‘പെൻസിൽ 2ഡി’ എന്ന സോഫ്റ്റ്വെയറിലൂടെ പന്തിന്റെയും കാറിന്റെയും ചലനങ്ങൾ തയാറാക്കിക്കൊണ്ടാണ് ആനിമേഷൻ പഠനം ആരംഭിക്കുന്നത്.
പത്താം ക്ലാസിലെ ‘ചിത്രങ്ങൾക്ക് ജീവൻ പകരാം’ എന്ന അധ്യായത്തിൽ ഓപൺ ടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്റ്റോറി ബോർഡ് തയാറാക്കൽ, കഥാപാത്രങ്ങളുടെ രൂപകൽപന, കീഫ്രെയിം, ട്വീനിങ്, ആനിമേഷൻ നിർമാണം തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു. കോഡിങ്ങിന്റെ തുടർച്ചയായാണ് നിർമിതബുദ്ധിയും കോമിക്സ്-ഗെയിം നിർമാണവുമെല്ലാം ഉൾപ്പെടുത്തിയത്. മൂന്നാം ക്ലാസ് വരെ ലോജിക്കൽ ഗെയിമിങ് കളിച്ച് പ്രോഗ്രാമിങ്ങിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചെയ്യും. ഒമ്പത്, പത്ത് ക്ലാസുകളിൽ പൈത്തൺ പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് ആഴത്തിലുള്ള പ്രോഗ്രാമിങ് പഠനത്തിനും കുട്ടികൾക്ക് അവസരം ലഭിക്കും.