
വാഷിംഗ്ടൺ : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാൻ താൻ താരിഫുകൾ ഉപയോഗിച്ചു എന്ന അവകാശവാദം ആവർത്തിച്ചു യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇതിനിടെ ഇന്ത്യയെ ഇറാനുമായി ട്രംപ് കൂട്ടിക്കുഴയ്ക്കുകയും ചെയ്തു. തൻറെ വ്യാപാര നയങ്ങൾ പ്രസിഡൻസി കാലയളവിലെ എട്ട് യുദ്ധങ്ങളിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കാൻ സഹായിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.
ചൈനയുമായി യുഎസ് ഒരു നീണ്ട വ്യാപാര യുദ്ധത്തിലേക്ക് പ്രവേശിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് തന്റെ വ്യാപാര നയങ്ങളെക്കുറിച്ച് വിശദീകരിച്ചത്. "ഞങ്ങൾക്ക് 100 ശതമാനം താരിഫ് ഉണ്ട്. താരിഫുകൾ ഇല്ലെങ്കിൽ, ഞങ്ങൾക്ക് ഒരു പ്രതിരോധവും ഉണ്ടാകില്ലായിരുന്നു. അവർ ഞങ്ങൾക്ക് നേരെ താരിഫ് ഉപയോഗിച്ചിട്ടുണ്ട്, പക്ഷേ അത് ചെയ്യാൻ ആരും തയ്യാറായ ഒരു പ്രസിഡൻറ് ഈ കസേരയിൽ ഇരുന്നിട്ടില്ല," ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകമെമ്പാടും സമാധാനം നിലനിർത്തുന്നതിനും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും താരിഫുകളാണ് കാരണമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, താൻ 'ഇറാനുമായി ഒരു വ്യാപാര കരാറിനുള്ള ചർച്ചയുടെ മധ്യത്തിലായിരുന്നു' എന്ന് പറഞ്ഞ് അദ്ദേഹം ഇന്ത്യയെ ഇറാനുമായി കൂട്ടിക്കുഴച്ചു.