+

ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത

ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി

ഡല്‍ഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി.2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയില്‍ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ഭീകരസംഘടനകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, എയർസ്ട്രിപ്പുകള്‍, എയർഫീല്‍ഡുകള്‍, എയർഫോഴ്സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികള്‍ വർധിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നല്‍കുന്നു,' ബിസിഎഎസ് പുറത്തിറക്കിയ നിർദ്ദേശത്തില്‍ പറയുന്നു.

പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിർദ്ദേശമെന്ന് ദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, പ്രാദേശിക പോലീസ്, സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജൻസികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദ്ദേശങ്ങളോ ലഭിച്ചാല്‍ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിർദ്ദേശത്തില്‍ പറയുന്നു. മറ്റ് നടപടികളുടെ കൂട്ടത്തില്‍, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ്, വിമാനത്താവളങ്ങള്‍, എയർലൈനുകള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഈ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്ബനികള്‍ക്ക് ഈ നിർദ്ദേശം ഒരുപോലെ ബാധകമാണ്. വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്ബ് എല്ലാ കാർഗോകളും തപാലുകളും കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകള്‍ക്ക് കർശനമായ സ്ക്രീനിംഗ് നിർബന്ധമാണ് എന്നും സുരക്ഷാ ഏജൻസിയുടെ പ്രസ്താവനയില്‍ പറയുന്നു.

facebook twitter