+

കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ സംഭവം; രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതില്‍ കൃത്യമായ ധാരണയില്ല

കണ്ണൂര്‍ കായലോട് സദാചാര വിചാരണയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പിടിയിലാകാനുള്ള രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. കേസിലെ നാലാം പ്രതി സുനീര്‍, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. 

വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതില്‍ കൃത്യമായ ധാരണയില്ല. അതിനാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആണ്‍സുഹൃത്ത് പൊലീസിന് വിശദമായ മൊഴി നല്‍കിയിരുന്നു. മൊഴിയുടെയും, ആണ്‍ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേര്‍ത്തു കൊണ്ട് പൊലീസ് കേസ് എടുത്തിരുന്നത്.

അതേസമയം കായലോടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ആണ്‍ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ റസീനയുടെ മരണത്തില്‍ കുടുംബം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ടായിരുന്നു യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. മൂന്നര വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

facebook twitter