കാഞ്ഞങ്ങാട്:കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ ദയനീയത പുറംലോകത്ത് എത്തിച്ച ഡോക്യുമെന്ററിയുടെ ഭാഗമായി പ്രിയ നേതാവ് വി എസിനെ കാമറയ്ക്ക് മുന്നിൽ എത്തിക്കാൻ ചന്ദ്രു വെള്ളരിക്കുണ്ടിനും ഹരി കുമ്പളയ്ക്കും കഴിഞ്ഞിരുന്നു. ‘അരികുജീവിതങ്ങൾ’ എന്ന് പേര് നൽകിയ ഡോക്യുമെന്ററി 2018ൽ യൂട്യൂബ് വഴിയാണ് പുറത്തിറങ്ങിയത്. അതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുയകായണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
ഡോക്യുമെന്ററി ആരംഭിക്കുന്നത് എൻഡോസൾഫാൻ വിരുദ്ധ സമര നേതാവ് മുനീസ അമ്പലത്തറയുടെ ജീവിതാനുഭവങ്ങളിലൂടെയാണ്. ഡോക്യുമെന്ററിയിൽ അമ്പലത്തറ സ്നേഹ വീട്ടിലെ കുട്ടികളും ഭാഗമായി. 2017ൽ അന്നത്തെ ഭരണപരിഷ്ക്കാര ചെയർമാനായിരുന്ന വി എസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലായിരുന്നു അദ്ദേഹം ഉൾപ്പെടുന്ന ഭാഗം ചിത്രീകരിച്ചത്. 2018ൽ തിരുപനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിലും വി എസ് പങ്കെടുത്തു. തുടർന്ന് നടന്ന പ്രദർശനത്തിൽ ചിത്രം മുഴുവൻ കണ്ട ശേഷം അണിയറ പ്രവർത്തകരെ അഭിനന്ദിച്ചിരുന്നു എന്നും അണിയറ പ്രവർത്തകർ പറയുന്നു.
എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് മാധ്യമ പ്രവർത്തകർ കൂടിയായ ഹരി കുമ്പളയും ചന്ദ്രുവും രണ്ട് വർഷത്തോളം എടുത്താണ് ചിത്രം ഒരുക്കിയത്. ഹരി കുമ്പളയുടെ രചനയിൽ ചന്ദ്രുവാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിച്ചത്. ജീവകാരുണ്യ പ്രവർത്തകനായ ഡോ. ഷാഹുൽ ഹമീദാണ് ഡോക്യുമെന്ററിയുടെ നിർമാണം. റോട്ടറി ഇന്റർനാഷണലിന്റെ സംസ്ഥാനതല പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ഡോക്യുമെന്ററി സ്വന്തമാക്കിയിരുന്നു.