തിരുവനന്തപുരം: കേരളത്തിൽ പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. ഒരു മാസത്തിനിടെ 46 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. എലിപ്പനി ബാധിച്ച് 28 പേരാണ് മരിച്ചത്. അതേസമയം മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുകയാണ്.
ഇതിന്റെ ഉറവിടം വ്യക്തമാകാത്തതാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നിൽ പ്രതിസന്ധിയാകുന്നത്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴു പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറു പേരും വയനാട്ടിലെ ഒരാളുമാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.