
കണ്ണൂർ ; കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്.
ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇവര്‍ പോയതിന് പിന്നാലെയാണ് ദര്‍ശിതയും രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്. സുമത വൈകീട്ട് 4:30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
മോഷണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദര്‍ശിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല. ദര്‍ശിതയുടെ കൊലപാതകത്തില്‍ കര്‍ണാടക സ്വദേശിയായ ഒരാളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ദര്‍ശിതയുടെ ആണ്‍ സുഹൃത്താണെന്നാണ് വിവരം. രാവിലെ ക്ഷേത്രത്തില്‍ പോയതിന്‌ശേഷം ലോഡ്ജില്‍ റൂമെടുത്തു. ഇതിന് ശേഷം പുറത്ത്‌പോയി താന്‍ ഭക്ഷണം വാങ്ങിതിരിച്ചുവന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കാണുന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി കെ ധനഞ്ജയബാബു, കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.