
കുന്നത്തുകാൽ ഗവ. യു.പി. സ്‌കൂൾ വക സ്ഥലം കുടിയൊഴിപ്പിച്ച് കുട്ടികൾക്ക് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കയ്യേറി വീട് നിർമ്മിക്കുകയും അനധികൃതമായി വീട്ടിന് നമ്പർ നൽകുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉദ്യോഗസ്തർക്ക് ഉത്തരവിൽ നിർദ്ദേശം നൽകി.
ഉത്തരവിൻമേൽ സ്വീകരിച്ച നടപടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, നെയ്യാറ്റിൻകര തഹസിൽദാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ 30 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കണം. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന കുന്നത്തുകാൽ ഗവ.യു.പി. സ്‌കൂളിൽ കുട്ടികൾക്ക് കളിക്കുവാനോ സ്‌കൂൾ ബസ് പാർക്ക് ചെയ്യുവാനോ മറ്റാവശ്യങ്ങൾക്കോ സ്ഥലമില്ല. സ്‌കൂളിന്റെ ഭൂമി പത്തോളം പേർ കൈവശം വച്ചിരിക്കുന്നു. ഭൂമികൈയ്യേറ്റം ഒഴിപ്പിച്ച് സ്‌കൂളിന് തിരിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കുന്നത്തുകാൽ സ്വദേശി സുജീർ കമ്മിഷന് നൽകിയ പരാതിയിന്മേലാണ് ഉത്തരവ്.