ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞും 30 വയസ്സുകാരനായ അച്ഛനുമാണ് ഈ ദാരുണ സംഭവത്തില്‍ മരിച്ചത്.
നേപ്പാള്‍ സ്വദേശിയായ ലളിത് (30), ഭാര്യ കമലയുമായി ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ തർക്കമാണ് സംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് പോലീസ് അറിയിച്ചു. ലളിത് മദ്യത്തിന് അടിമയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
വൈകുന്നേരം വഴക്കുണ്ടായതിനെ തുടർന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഭാര്യ കമല. ഈ സമയം കമലയുടെ മടിയില്‍ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത ലളിത് ഓടുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിനെ അടുത്തുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് കുഞ്ഞിനായി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെത്തുടർന്നുണ്ടായ നിരാശയിലും ബോധം തെളിഞ്ഞതിലുമുണ്ടായ കുറ്റബോധത്താല്‍ ലളിത് അതേ കൊക്കയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടുകാർ ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു