+

മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം ; പരാതി നല്‍കി 22 കാരന്‍

വിവാഹ വേദിയില്‍ എത്തിയപ്പോള്‍ വിവാഹത്തിന് മധ്യസ്ഥത നില്‍കുന്ന മത പണ്ഡിതന്‍ മന്താഷ എന്ന പേരിന് പകരം താഹിറ എന്ന പേര് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. 22 കാരനായ മുഹമ്മദ് അസീമാണ് തന്നെ വധുവിനെ മാറ്റി കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി മീററ്റ് പൊലീസിനെ സമീപിച്ചത്. 21കാരിയായ വധുവിനെ കാട്ടിയായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. അസീമിന്റെ മൂത്ത സഹോദരനായ നദീമും സഹോദരന്റെ ഭാര്യയായ ഷയിദയുമാണ് മുന്‍കൈയെടുത്ത് വിവാഹം ഉറപ്പിച്ചിരുന്നത്.

വധു 21 കാരിയായ മന്താഷ ആണെന്ന് അസീമിനെ പറഞ്ഞ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹ വേദിയില്‍ എത്തിയപ്പോള്‍ വിവാഹത്തിന് മധ്യസ്ഥത നില്‍കുന്ന മത പണ്ഡിതന്‍ മന്താഷ എന്ന പേരിന് പകരം താഹിറ എന്ന പേര് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുഖം മൂടിയ വസ്ത്രം ധരിച്ചതിനാല്‍ വധുവിന്റെ മുഖം കാണാന്‍ സാധിക്കുന്നില്ലായിരുന്നു. ഈ സമയത്താണ് അസീം സംശയത്തിന്റെ പുറത്ത് മുഖപടം പൊക്കി നോക്കുന്നത്. വധുവിന് പകരം വധുവിന്റെ അമ്മയെ കണ്ടതോടെ താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ മനസ്സിലാക്കി.


താന്‍ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകില്ലായെന്ന് പറഞ്ഞതോടെ യുവാവിന്റെ സഹോദരനും ഭാര്യയയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാല്‍ ഇത് കണക്കിലെടുക്കാതെ യുവാവ് സ്ഥലം കാലിയാക്കി. പിന്നാലെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പിന്നീട് ഇരു കൂട്ടരും തമ്മിലുണ്ടായ ധാരണയില്‍ യുവാവ് കേസ് പിന്‍വലിച്ചു.

facebook twitter