ചെന്നൈ: ഇരട്ട ഭാഷാനയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇരട്ട ഭാഷാ നയത്തിനും ശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന വിധത്തിലാണ് തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. ‘ഞാൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു, തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഇരട്ട ഭാഷാനയം തന്നെയായിരിക്കും. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല’-മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിൽ യാതൊരുവിധ അവഗണനയും ആർക്കും ഉണ്ടാകില്ല. സംസ്ഥാനത്തെ എല്ലാവർക്കും ഒരുപോലെയുള്ള വിദ്യാഭ്യാസം ഗവൺമെന്റ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ അടിസ്ഥാന നയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഡി. മുരുകേശന്റെ നേതൃത്വത്തിലുളള 14 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഇവർ ജൂലൈയിൽ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളെ നഖശിഖാന്തം എതിർത്തതിന്റെ പശ്ചാത്തലതിലാണ് തമിഴ്നാട് സ്വന്തം നിലയിൽ വിദ്യാഭ്യാസനയം പരിഷ്കരിക്കാനായി കമ്മിറ്റിയെ നിയമിച്ചത്. സാമൂഹ്യ നീതിക്ക് വിരുദ്ധമാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയമെന്നായിരുന്നു ഡി.എം.കെ നയിക്കുന്ന തമിഴ്നാട് ഗവൺമെന്റിന്റെ അഭിപ്രായം.
വിദ്യാഭ്യാസം കൺകറന്റ് ലിസ്ററിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്ന് പാനൽ നിർദ്ദേശിക്കുന്നു. അതേസമയം സയൻസിന് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്. ഒപ്പം നിർമിതബുദ്ധി, ഇംഗ്ലീഷ് എന്നിവയ്ക്കും പ്രധാന്യം നൽകുന്നു. കൂടാതെ സംസ്ഥാന ഗവൺമെന്റ് വിദ്യാഭ്യാസത്തിൽ കൂടുതൽ പണം നിക്ഷേപിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.