കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ ബിപിഎഡ് വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് അതിക്രമത്തിന് ഇരയായത്. തോളിന് വേദനയുള്ളതിനാൽ യുവതി കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെന്ററിൽ തേടിയിരുന്നു. എന്നാൽ ചികിത്സക്കിടെ ഇയാൾ ക്ലിനിക്കിലെ മുറിക്കുള്ളിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് വിദ്യാർത്ഥിനി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് എരഞ്ഞിപ്പാലത്ത് വെച്ച് എസ്‌ഐ ജാക്‌സൺ ജോയ്, എഎസ്‌ഐ ശ്രീശാന്ത്, സിപിഒ അശ്വതി എന്നിവരടങ്ങുന്ന സംഘം ഷിന്റോ തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.