
കണ്ണൂർ : വരും തലമുറയെ സനാതന ധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും അതിനുള്ള സഹായം ലഭിക്കാൻ പ്രയാസമില്ലെന്നും ഗവർണർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശിവ ശില്പം തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊട്ടമ്മൽ രാജൻ സമർപ്പിച്ച് ശില്പി ഉണ്ണി കാനായി നിർമിച്ച വെങ്കലത്തിൽ തീർത്ത പൂർണ്ണ ശിവ ശില്പമാണ് ക്ഷേത്രത്തിൽ അനാച്ഛാദനം ചെയ്‌തത്.
സനാതന ധർമം പഠിപ്പിക്കാൻ വേറെ വഴികളില്ല അവ മതമല്ല പഠിപ്പിക്കുന്നത്. ധർമ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ല. എല്ലാവരും ചെയ്യേണ്ട കടമയാണ്. സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം. തെരുവിൽ അലയുന്ന പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കണം. ഒപ്പം ആശുപത്രികളും സ്ഥാപിക്കണം. ദേവസ്വം ബോർഡിന് അത് സാധിക്കും. സഹായിക്കാൻ ധാരാളം ആളുകൾ തയ്യാറാകും. മഹാക്ഷേത്രത്തിൽ ശിവ ശിൽപം അനാഛാദനം ചെയ്യാൻ അവസരം ലഭിച്ചതിൻ്റെ മഹത്തായ നിമിഷത്തിലാണ് ഞാനും എൻ്റെ കുടുബവും.
കേരളത്തിലേക്ക് വരിക എന്നത് ദൈവ നിശ്ചയമാണ്. എല്ലാവരും ഒന്നാണ് എന്നാണ് എല്ലാ മതവും ദേവ സ്ഥാനങ്ങളും നൽകുന്നത്. അദ്വൈതം എന്നതിൻ്റെ അടയാളമാണ് പരമശിവൻ. മറ്റുള്ളവർക്ക് വേണ്ടിയാണ് ശിവൻ എല്ലാം നൽകുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സന്ദേശമാണ് ശിവൻ നൽകുന്നത്. കേരളത്തെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഈ സന്ദേശം മനസിലാക്കി എല്ലാവരും പ്രവർത്തിക്കണമെന്നും ഗവർണർ പറഞ്ഞു.
പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജനാണ് വെങ്കല ശിൽപം സ്പോൺസർ ചെയ്തത്. ഉണ്ണി കാനായിയാണ് ശിൽപി. ചടങ്ങിൽ ടി ടി കെ ദേവസ്വം പ്രസിഡൻ്റ് ടി പി വിനോദ്കുമാർ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമീഷണർ ബിജു ടി ചന്ദ്രശേഖരൻ , ഗവർണറുടെ പത്‌നി അൻക ആർലേക്കർ , ഗാനരചയിതാവ് കൈതപ്രം ദാമോദരൻ, കുമ്മനം രാജശേഖരൻ എന്നിവർ സംസാരിച്ചു. ഗവർണറെ വിനോദ് കുമാർ ആദരിച്ചു. ശിൽപ്പി ഉണ്ണി കാനായി , മൊട്ടമ്മൽ രാജൻ, കമൽ കന്നി രാമത്ത് എന്നിവരെ ഗവർണർ ആദരിച്ചു .
ഭിന്നശേഷിക്കാരനായ പത്തു വയസുകാരൻ ദേവദത്ത് വരച്ച ഗവർണറുടെ രേഖാചിത്രം ദേവദത്ത് ചടങ്ങിൽ കൈമാറി. കമൽ കന്നിരാമത്ത് സ്വാഗതവും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി എസ് സുരേഷ്കുമാർ നന്ദിയും പറഞ്ഞു. ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് കഴിച്ച ശേഷമാണ് ഗവർണർ തിരിച്ചു പോയത്.