
കൊച്ചി: ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമർപ്പിച്ച ഹർജിയിൽ പറഞ്ഞത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്.