കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ സമ്ബൂർണ വിവരങ്ങളും തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും അറിയിക്കാൻ ഹൈക്കോടതി ഉത്തരവ് വിശദമായ സത്യവാങ്മൂലം നല്‍കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നല്‍കി.
മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് നിർദേശം.
ശബരിമലയിലെ മേല്‍ശാന്തിമാരുടെ സഹായികള്‍ ആരൊക്കെയാണ് എന്ന കാര്യത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അവ്യക്തത ഒഴിവാക്കുന്നതിനായാണ് കോടതിയുടെ നിർദേശം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാർ സ്വമേധയാ ആവശ്യപ്പെട്ട 20 സഹായിമാരെ കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ആരൊക്കെയാണ് ഈ വർഷത്തെ സഹായികള്‍, ഇവരുടെ മുൻകാല പശ്ചാത്തലങ്ങള്‍, ഇവരുടെ ചെലവുകള്‍ തുടങ്ങിയ വിവരങ്ങളാണ് ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്.ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിർദേശം.
മേല്‍ശാന്തിമാർക്ക് 20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വർഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.മേല്‍ശാന്തിമാർക്ക് ഓണറേറിയമാണ് നല്‍കുന്നത്. ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു.