ബെഗളുരു:മദ്യപിച്ചെത്തിയ ഭർത്താവിനെ അടിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍. തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് 42കാരിക്ക് വിനയായത്.സിവില്‍ എൻജിനീയറായ ഭാസ്കറിൻ്റെ (41) മരണം കോലപാതകമാണെന്ന് വ്യക്തമായതോടെ ഭാര്യ ശ്രുതി (32) അറസ്റ്റിലായി.
ഭാസ്കറിൻ്റെ മരണത്തിലെ തെളിവുകള്‍ നശിപ്പിക്കാൻ ശ്രുതി ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് ശുതിയുടെ പങ്ക് വ്യക്തമാക്കിയത്. ജൂണ്‍ 27ന് ചന്ദ്രോദയ കല്യാണ മണ്ഡപത്തിനടുത്തുള്ള എസ്ജി പാളയയിലെ വീട്ടില്‍ വെച്ചാണ് ഭാസ്കർ കൊല്ലപ്പെട്ടത്.
അമിതമായി മദ്യപിച്ച് എത്തിയ ഭർത്താവ് ശുചിമുറിയില്‍ വീണുവെന്നും, തുടർന്ന് താൻ കുളിപ്പിച്ച ശേഷം കിടക്കയില്‍ കിടത്തിയെന്നും ഉറക്കത്തില്‍ മരണം സംഭവിച്ചുവെന്നുമാണ് ശ്രുതി പോലീസിനെ അറിയിച്ചത്.ഭാസ്കറിൻ്റെ മുഖത്തെ പാട് സംശയം ജനിപ്പിച്ചിരുന്നു. എന്തോ വസ്തുകൊണ്ട് അടിച്ചത് പോലെയുള്ള പാടായിരുന്നു മുഖത്ത്. ശുചിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ അടിയേറ്റാണ് ഭാസ്കറിൻ്റെ മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ ഭാര്യ ശ്രുതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം വ്യക്തമായത്. ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രുതി പോലീസിനോട് പറഞ്ഞു. വീട്ടുജോലിക്കാരിയുമായുള്ള അടുപ്പത്തിൻ്റെ പേരില്‍ ഭാര്യയുമായി വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.