തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൻറെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ ജോൺ കൂടുതൽ ടച്ചിങ്സ് നൽകാത്തതിനെ ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ഈ വൈരാഗ്യത്തിലാണ് രാത്രി ബാറടക്കുന്ന സമയം വരെ കാത്തുനിന്ന് സിജോ, പുറത്തിറങ്ങിയ ഹേമചന്ദ്രനെ കഴുത്തിൽ കുത്തി ഓടിമറഞ്ഞത്.
പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി സിജോ ജോൺ(40) ആണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.രാത്രി 11.30 ഓടെ ഹേമചന്ദ്രൻ ബാറിൽ നിന്നിറങ്ങി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് മറഞ്ഞിരുന്ന സിജോ ചാടി വീണ് കഴുത്തിൽ കുത്തിയത്. രണ്ട് തവണ ഹേമചന്ദ്രന് കുത്തേറ്റു. ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ച രണ്ടരയോടെ പ്രതി പിടിയിലാകുന്നത്.